മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ബോംബ് ഭീഷണി. കമ്മീഷണർക്കാണ് സന്ദേശം എത്തിയത്. ഭീഷണിയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ബോംബ് സ്ക്വാഡ് സെക്രട്ടറിയേറ്റിൽ എത്തി പരിശോധന തുടരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലും തിരുവനന്തപുരത്തെ വസതിയിലും ബോംബ് ഭീഷണി ഇമെയിൽ വഴി ലഭിച്ചതിനെത്തുടർന്ന് പോലീസ് അടിയന്തര നടപടി സ്വീകരിച്ചു. സ്നിഫർ നായ്ക്കളും പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി, സമഗ്രമായ പരിശോധന നടത്തുകയാണ്. രണ്ടിടത്തും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇന്ന് പുലർച്ചെ ബോംബ് ഭീഷണി ലഭിച്ചു. എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്താൻ അധികൃതർ ബോംബ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ വിമാനങ്ങൾക്കും സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) സംസ്ഥാന പോലീസിൽ പരാതി നൽകുകയും ബന്ധപ്പെട്ട എല്ലാ പങ്കാളികളെയും അറിയിക്കുകയും ചെയ്തു.
ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയിൽ സന്ദേശം. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രാജ്ഭവനിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് ഭീഷണി ലഭിച്ചിരുന്നു. വലിയതുറ പോലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമാണ് തിരുവനന്തപുരം വിമാനത്താവളം. അതിനാൽ തന്നെ വ്യാപക പരിശോധനയാണ് പ്രദേശത്ത് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഹിൽട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.