കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ കലാപമാണ് യുകെയിൽ നടക്കുന്നത്. അക്രമത്തിന്‍റെ ഭാഗമായവർ ഖേദിക്കേണ്ടിവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിഷേധക്കാർക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുകെയിൽ അക്രമാസക്തമായ കലാപം രൂക്ഷമായതോടെ രാജ്യത്തുടനീളമുള്ള നിരവധി കടകൾ തീവ്ര വലതുപക്ഷ തീവ്രവാദികൾ കൊള്ളയടിക്കുകയും കത്തിക്കുകയോ നശിപ്പിക്കുകയും ചെയ്തു. ചർമ്മത്തിന്റെ നിറം നോക്കി ആളുകളെ ലക്ഷ്യമിടുള്ള അക്രമാസക്തരായ കലാപകാരികൾക്ക് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായ മുന്നറിയിപ്പ് നൽകി.
സൌത്ത് പോർട്ടിൽ ഒരു നൃത്ത പരിപാടിയിൽ വച്ച് മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. ആ പ്രതിഷേധം കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. കൊലപാതകി കുടിയേറ്റക്കാരനാണ് എന്ന വ്യാജ പ്രചാരണമാണ് സംഘർഷം വ്യാപിക്കാൻ കാരണമെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നിരവധി കടകൾ പ്രതിഷേധക്കാർ തകർത്തു. കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ അഭയ കേന്ദ്രമായിരുന്ന ഹോട്ടൽ മാസ്ക് ധരിച്ചെത്തിയ കുടിയേറ്റ വിരുദ്ധർ തകർത്തു. പല നഗരങ്ങളിലും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ബ്ലാക്ക്പൂൾ, ഹൾ തുടങ്ങിയ സ്ഥലങ്ങളിലും വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിലും തീവ്ര വലതുപക്ഷ റാലികൾ സംഘർഷത്തിൽ കലാശിച്ചു. ചിലയിടങ്ങളിൽ കലാപകാരികൾ പോലീസിനു നേരെ ഇഷ്ടികകളും കുപ്പികളും എറിഞ്ഞു. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തു.
കലാപകാരികൾ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് ശേഷം, പോലീസിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം നഗരം വൃത്തിയാക്കാൻ ഹളിലെ തെരുവ് ശുചീകരണ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ തീവ്ര വലതുപക്ഷ ഗുണ്ടകൾ തങ്ങളുടെ പ്രവൃത്തികളിൽ ദുഖിക്കുമെന്നും അവരെ നിയമത്തിലൂടെ നേരിടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി. ഈ അക്രമാസക്തമായ ജനക്കൂട്ടം രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.