അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നും റിപോർട്ടുകൾ ഉണ്ട്. പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. യാത്രക്കാർ എല്ലാവരും മരിച്ചെന്ന് അഹമ്മദാബാദ് പോലീസ് വ്യക്തമാക്കി. യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നുണ്ട്.
12 ജീവനക്കാർ ഉൾപ്പടെ 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനയാത്രികരിൽ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴുപേർ പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരിൽ 217 പേര്‍ മുതിര്‍ന്നവരും 11 പേര്‍ കുട്ടികളുമാണ്. ഒരു കൈക്കുഞ്ഞുമുണ്ടായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-ഓടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എഐ171 വിമാനമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് മേഘാണി നഗര്‍ പ്രദേശത്ത് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് സംഘവും ബിഎസ്എഫിന്റെ രണ്ട് സംഘവും സിഐഎസ്എഫും രംഗത്തുണ്ട്. കൂടാതെ വെസ്റ്റേണ്‍ റെയില്‍വേയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.