സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ തുടർച്ചയായുണ്ടാകുന്ന ചികിത്സാപിഴവുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായ ഗുരുതരമായ വീഴ്ച ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന’ അവസ്ഥയാണ് നിലവിലുള്ളതെന്നും, സാധാരണക്കാരുടെ ജീവന് സുരക്ഷ നൽകുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽ നിലവിൽ സർവീസിലുള്ളവരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. ഈ സംഘം ഇന്ന് തന്നെ ആലപ്പുഴ മെഡിക്കൽ കോളജിലെത്തി പരിശോധനകൾ നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കും. വകുപ്പുതല നടപടികൾക്ക് പുറമെ, അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പൊലീസിന് കൈമാറുകയും നിയമപരമായ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യും. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ ചില കാര്യങ്ങളിൽ പൊലീസ് അന്വേഷണം അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കുറ്റക്കാരിൽ വിരമിച്ചു പോയവർ ആരെല്ലാമാണെന്നും സർവീസിൽ തുടരുന്നത് ആരെല്ലാമാണെന്നും പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

