ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനത്തെ എതിർത്തതിലുള്ള വിരോധമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. പോലീസുകാർക്കും ഇതിൽ പങ്കുണ്ടെന്നും തന്ത്രി കുറ്റപ്പെടുത്തി. ആചാരലംഘനം നടത്തിയാൽ പൂജകളിൽ നിന്ന് പിന്മാറുമെന്ന് താൻ പറഞ്ഞതും വൈരാഗ്യത്തിന് കാരണമായി. കോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ ഈ വാദങ്ങൾ വ്യക്തമാക്കുന്നത്. സന്നിധാനത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഭരണകക്ഷിയിലെ പ്രമുഖർക്കും തന്നോട് വ്യക്തിപരമായ രോഷമുണ്ടെന്നും ജാമ്യഹർജിയിൽ തന്ത്രി ചൂണ്ടിക്കാട്ടി.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ക്ഷേത്രത്തിൽ താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഭരണകക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ മനഃപൂർവം കഥകൾ മെനയുകയായിരുന്നുവെന്നാണ് തന്ത്രിയുടെ പക്ഷം.
തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച കോടതി, കർശനമായ ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ ഘട്ടത്തിൽ സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ടുള്ള ബന്ധം തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. ഇത് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായി.

