കഴിഞ്ഞ ദിവസം 8.45 ഓടെ വിഴിഞ്ഞത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് മടങ്ങും. ജേഡ് സർവീസിന്റെ ഭാഗമായി എത്തിയ കപ്പലിൽ നിലവിൽ പതിനാറായിരം കണ്ടെയ്നറുകൾ ആണുള്ളത്. അതിൽ 4000 കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് ഇറക്കുന്നത്. ബാക്കിയുള്ള കണ്ടെയ്നറുകളുമായി നാളെയോടെ ഐറിന യൂറോപ്പിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐറിന ആദ്യമായാണ് ഇന്ത്യയിലെ ഒരു തുറമുഖത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരിൽ നിന്നും വന്ന കപ്പൽ 16 മീറ്റർ ഡ്രാഫ്റ്റിലാണ് ബെർത്തിലേക്ക് പ്രവേശിച്ചത്. ഏറ്റവും വാഹക ശേഷിയുള്ള ഈ കണ്ടെയ്‌നർ കപ്പലിനെ തുറമുഖത്തേക്കെത്തിച്ചത് മലയാളിയായ ക്യാപ്‌റ്റൻ ആണെന്നതും അഭിമാന നേട്ടമായി.
അതേസമയം കമ്മീഷന്‍ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെയാണ് ഐറിന തുറമുഖത്തെത്തുന്നത്. എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 22 നില കെട്ടിടത്തിന്റെ ഉയരമാണ് ഇതിനുള്ളത്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍.
2023ൽ നിർമിച്ച കപ്പലിന്റെ ക്യാപ്‌റ്റൻ മലയാളിയായ തൃശൂർ സ്വദേശി വില്ലി ആന്റണിയാണ്. കപ്പലിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദ് ഉൾപ്പെടെ 35 ജീവനക്കാരുണ്ട്. സിംഗപ്പുരിൽനിന്നാണ് കപ്പൽ കഴിഞ്ഞമാസം 29ന് പുറപ്പെട്ടത്. ഷെഡ്യൂൾ ചെയ്യാത്തതിനാൽ വേഗം കുറച്ച് എത്തുകയായിരുന്നു. കണ്ടെയ്‌നർ ഇറക്കിയശേഷം യൂറോപ്പിലേക്ക് തിരിക്കും. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ളതാണ് ഐറിന. 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ഇതേ പരമ്പരയിൽ ആറ് വലിയ കപ്പലുകളാണ് ഉള്ളത്. ഇതിൽ എംഎസ്‌സിയുടെ തന്നെ തുർക്കിയ, മിഷേൽ കപ്പെല്ലിനി എന്നിവ വിഴിഞ്ഞത്ത് എത്തിയിരുന്നു.