കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയുടെ ജാമ്യം. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കര്‍ശന ഉപാധികളോടൊണ് ഇവരെ വിട്ടയയ്ക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ടുപോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം. അന്വേഷണവുമായി സഹകരിക്കണമെന്നും മാതാപിതാക്കൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം. മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഒബ്‌സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അതേസമയം, നടപടി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ് പ്രതികരിച്ചു. ആരോപണവിധേയരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നിലവില്‍ വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 27-ന് ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.