സേലത്ത് കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ഗോപി. ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈനിനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമേ ഷൈനിന്റെ ശസ്ത്രക്രിയ നടക്കൂ എന്നും അദ്ദേഹം അറിയിച്ചു. ഡോക്ടർമാരുമായി സംസാരിച്ചു. ഷൈനിന്റെ കൈക്ക് പരിക്കുണ്ടെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. കാറിന്റെ മുന്നിലിരുന്നവർക്ക് കുഴപ്പമൊന്നുമുണ്ടായില്ല. പിൻസീറ്റിലിരുന്ന മൂന്നുപേർക്കാണ് അപകടംപറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ശനിയാഴ്ച രാത്രി പത്തരയോടെ സഹോദരിമാർ രണ്ടുപേരുമെത്തും. ഞായറാഴ്ച കുർബാനയുള്ളതുകൊണ്ട് രാവിലെ ചടങ്ങുകൾ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കളെല്ലാം വന്ന് ഇടവക വികാരിയുമായി ആലോചിച്ചതിനുശേഷം കാര്യങ്ങൾ തീരുമാനിക്കും. ഷൈനിന്റെ അമ്മയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. ഭർത്താവായ ചാക്കോ മരിച്ച വിവരം അവരെ അറിയിച്ചിട്ടില്ല.
വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചു. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരം എന്ന് ബന്ധുക്കൾ അറിയിച്ചു.
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധർമപുരിക്കടുത്ത് നല്ലംപള്ളിയിൽ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബെംഗളൂരുവിലേക്ക് തിരിച്ചത്.