പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഇവിടെയെത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോക്ടർ ജോർജ് പി അബ്രഹാം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോക്ടർ ജോർജ് പി എബ്രഹാം. 25 വർഷത്തിനിടെ 2500ലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഡോക്ടറാണ് ഡോ. ജോർജ് പി. അബ്രഹാം. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവർ ട്രാൻസ്പ്ലാൻറ്, പിസിഎൻഎൽ, ലാപ് ഡോണർ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി നടത്തി.