കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മദ്ധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു. കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് വിവാഹസമയത്ത് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന വിവാദത്തിൽ സൂക്ഷ്മതയോടെ നീങ്ങുകയാണ് പോലീസ്. തുടരന്വേഷണത്തിന് അടുത്തദിവസം മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തുമ്പോൾ അവർക്ക് ലഭിച്ചിട്ടുള്ള രേഖകളുടെ നിജസ്ഥിതി പരിശോധിക്കാനാണ് തീരുമാനം. ഭർത്താവ് ഫർമാനെ പ്രതിയാക്കി മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സംസ്ഥാനപോലീസിന് ലഭിച്ചിട്ടില്ല. രേഖകൾ വ്യാജമാണെന്ന് കണ്ടാൽ ഭർത്താവ് ഫർമാന്റെപേരിൽ വ്യാജരേഖ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനും കേസെടുത്തേക്കും.
പെൺകുട്ടി ഹാജരാക്കിയ ജനനസർട്ടിഫിക്കറ്റിന്റെ ആധികാരികത വിവാഹ രജിസ്‌ട്രേഷൻ സമയത്ത് പരിശോധിച്ച് ദേശീയ രജിസ്ട്രിയുമായി ബന്ധിപ്പിച്ചതാണെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ, ദേശീയ പട്ടികവർഗ കമ്മിഷന്റെ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് കണ്ടെത്തിയത്. മഹേശ്വർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി രേഖപ്രകാരം പെൺകുട്ടിയുടെ ജനനത്തിയതി 2009 ഡിസംബർ 30 ആണ്.
തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തി പിതാവ് വിവാഹത്തെ എതിർത്തെങ്കിലും പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് തർക്കം ഉന്നയിച്ചിരുന്നില്ലെന്ന് തമ്പാനൂർ പോലീസ് പറയുന്നു. സിനിമാ ചിത്രീകരണത്തിന് പിതാവിനൊപ്പമാണ് പെൺകുട്ടി പൂവാറിലെ റിസോർട്ടിൽ എത്തിയത്. അതേ സിനിമയിലെ അണിയറപ്രവർത്തകനാണ് വിവാഹം കഴിച്ച ഫർമാൻ. പിതാവ് എതിർപ്പുന്നയിച്ച് നാട്ടിലേക്കുകൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് കുട്ടി തമ്പാനൂർ സ്റ്റേഷനിൽ അഭയംതേടിയത്. മകളാണെന്ന് തെളിയിക്കാൻ പിതാവ് പോലീസിന് നൽകിയ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ പെൺകുട്ടിയുടെ വയസ്സ് 18 ആണ് എന്നും പോലീസ് വിശദീകരിക്കുന്നു.

