തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ “തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവില്ലെങ്കിൽ പിന്നെ അറസ്റ്റ് എന്തിനായിരുന്നു എന്ന് കൊല്ലം വിജിലൻസ് കോടതി ആരാഞ്ഞു. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിരത്തി അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘത്തിന് ഇതോടെ കോടതിയിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ തന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന തരത്തിൽ തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കാൻ എസ്‌ഐടിക്കു കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി ചൂണ്ടിക്കാട്ടി.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച കോടതി, കർശനമായ ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ ഘട്ടത്തിൽ സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ടുള്ള ബന്ധം തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. ഇത് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായി. എസ്‌ഐടിയുടെ ആരോപണങ്ങൾ ഒന്നൊന്നായി കോടതിയിൽ പൊളിഞ്ഞു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്താനുള്ള ഉത്തരവാദിത്തം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കാണെന്നും പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും തന്ത്രിയുടെ ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി 2019 ജൂലൈ 20ലെയും 2019 മേയ് 18ലെയും മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന് വ്യാഖ്യാനിക്കാൻ പാകത്തിലുള്ളതല്ലെന്ന് കോടതി. ബോർഡിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മഹസർ തയാറാക്കിയിരിക്കുന്നത്. ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ തന്ത്രി രണ്ടു മഹസറുകളിലും ഉറപ്പായും ഒപ്പിടുമായിരുന്നു. ദേവസ്വം ബോർഡ് മുൻപ് എടുത്ത തീരുമാനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു.
അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ബോർഡ് എടുത്ത തീരുമാനങ്ങൾ ക്ഷേത്രത്തിലെ പൂജകളുമായോ ആചാരങ്ങളുമായോ മതപരമായ ചടങ്ങുകളുമായോ ബന്ധപ്പെട്ടതല്ലെന്നും ഉത്തരവിൽ പറയുന്നു. ബോർഡ് ആവശ്യപ്പെടുമ്പോൾ മാത്രം അനുജ്ഞ നൽകുകയാണ് തന്ത്രിയുടെ ചുമതല എന്നാണ് ബോർഡ് മാന്വലിൽ പറയുന്നത്. ക്ഷേത്രത്തിലെ പൂജകളുമായും താന്ത്രികചടങ്ങുകളുമായും ബന്ധപ്പെട്ട് മാത്രമാണ് തന്ത്രിയുടെ ചുമതല. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളുമായോ തിരുവാഭരണം സൂക്ഷിപ്പിലോ തന്ത്രിക്കു ഒരു പങ്കു വഹിക്കാനില്ല. ഇതിനായി ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥവൃന്ദമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

