യുവനടിയുടെ പരാതിയിലെ ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ ബി. രഞ്ജിത്തുമായുള്ള അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. ലൈംഗിക അതിക്രമം നടന്ന കാരവനിൽ എത്തിച്ച് തെളിവെടുക്കും. ചങ്ങനാശ്ശേരിയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കാരവനുകൾ കഴിഞ്ഞദിവസം കൊച്ചിയിൽ എത്തിച്ചിരുന്നു. രഞ്ജിത്തിന്റെ വിശദമായ ചോദ്യം ചെയ്യലും തുടരുകയാണ്. നാളെ വൈകിട്ട് 4 മണി വരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. അതിനിടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സംഭവദിവസം സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്. ഫോർട്ട് കൊച്ചിയിൽ പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും, സംവിധായകൻ സെറ്റിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതി പ്രകാരം, രഞ്ജിത്ത് നടിയെ ഷൂട്ടിംഗിനിടെ കാരവാനിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വെച്ച് ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുന്നു. മാർച്ച് 31 വൈകുന്നേരം ഇടുക്കി ജില്ലയിൽ നിന്ന് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം കൊച്ചി പോലീസിന് കൈമാറി. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് റിമാൻഡിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ഫെഫ്കയുടെ റൈറ്റഴ്സ് യൂണിയനും രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരുന്നു.

