അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മതിയായ രേഖകളില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകൾ ലഭിക്കുന്നതിന് ഈ കാലയളവിൽ യാതൊരുവിധ ഫീസും ഈടാക്കില്ല. നിലവിൽ ഫീസുള്ള രേഖകൾക്ക് ഈ ഇളവ് ബാധകമായിരിക്കും.
ജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി തദ്ദേശ സ്വയംഭരണ തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഹിയറിംഗ് സെന്ററുകൾ സജ്ജമാക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.
ഹിയറിംഗ് സെന്ററുകളിൽ വൊളന്റിയർമാരുടെ സേവനവും ആവശ്യത്തിന് ഹിയറിംഗ് ഓഫീസർമാരെയും ഉറപ്പാക്കും. എല്ലാ ഹെൽപ്പ് സെന്ററുകളിലും പൊതുജനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുമ്പോൾ ഈടാക്കുന്ന ഫീസിൽ കുറവ് വരുത്താൻ ഐടി വകുപ്പിന് നിർദ്ദേശം നൽകി.
ബൂത്ത് ലെവൽ ഓഫീസർമാരില്ലാത്ത പോളിംഗ് സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കും. ഇ.ആർ.ഒ, എ.ഇ.ആർ.ഒ തസ്തികകളിലെ വിരമിക്കൽ മൂലമുള്ള ഒഴിവുകൾ അടിയന്തരമായി നികത്തും. പകരക്കാരെ നിയമിച്ച ശേഷം മാത്രമേ വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് എൽ.പി.ആർ അനുവദിക്കൂ. ഈ കാലയളവിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം അനുവദിക്കില്ല. മുൻകൂർ അനുമതിയില്ലാതെ അവധി എടുക്കാനും പാടില്ല.
കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വിപുലമായ ബോധവൽക്കരണം നടത്തും. കെ-സ്മാർട്ട് വഴി സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസമുണ്ടെങ്കിൽ പഞ്ചായത്തുകൾ വഴി നേരിട്ട് രേഖകൾ നൽകുന്ന കാര്യം തദ്ദേശ വകുപ്പ് പരിശോധിക്കും. ക്യാമ്പുകളിൽ കെ-സ്മാർട്ട് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈ കാര്യങ്ങൾ വിശദമായി വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
അർഹരായ മുഴുവൻ ആളുകൾക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയം. എസ്.ഐ.ആർ പ്രക്രിയയിൽ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ച് വോട്ടവകാശം ഉറപ്പാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

