പ്രധാനമന്ത്രിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞ അതേ കാര്യങ്ങളാണ് താനും പറഞ്ഞതെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇതില്‍ എന്താണ് വിവാദമാക്കാനുള്ളതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും ശശി തരൂര്‍ മാധ്യമത്തിനോട് പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് ശരിയെന്നായിരുന്നു ചൊവ്വാഴ്ച തരൂരിന്റെ പ്രശംസ. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സമാധാനം ഉറപ്പിക്കാനുള്ള ശരിയായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അന്ന് പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച വിമര്‍ശനം ഉന്നയിച്ചത് തിരുത്തേണ്ടി വരികയാണെന്നും റെയ്‌സിന ഡയലോഗില്‍ തരൂര്‍ പറഞ്ഞിരുന്നു.
മുന്‍പും ശശി തരൂര്‍ പ്രധാനമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പ്രശംസിച്ചത് കോണ്‍ഗ്രസിന് തലവേദനയായിരുന്നു. എന്നാല്‍ പ്രശംസിച്ചതിന്റെ അര്‍ത്ഥം സര്‍ക്കാരുകളുടെ എല്ലാ നയങ്ങളും ശരിയാണെന്നല്ല എന്നാണ് തരൂര്‍ ആവര്‍ത്തിക്കുന്നത്. 2023 സെപ്തംബറില്‍ രാഹുല്‍ ഗാന്ധി ഇതേ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആ സമയത്ത് താന്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ അത് അംഗീകരിക്കുന്നു. തന്റെ പ്രതികരണം കൊണ്ട് അത് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.
അതേസമയം ശശി തരൂര്‍ എംപിയുടെ മോദി സ്തുതിയില്‍ അതൃപ്തിയുമായി ആര്‍എസ്പി രംഗത്തുവന്നു. സമീപകാലത്തെ തരൂരിന്റെ പരാമര്‍ശം യുഡിഎഫിനെ പ്രതിരോധത്തില്‍ ആക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ നയപരമായ നിലപാടുകള്‍ വ്യക്തമാക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.