അഹമ്മാദാബാദ് വിമാനാപകടത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മരിച്ചെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്നാണ് പൊലീസ് മേധാവി സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രക്കിടെയാണ്. വിജയ് രൂപാണി അപകടത്തിൽപ്പെട്ടത്.
വിമാനത്തിൽ ഉണ്ടായിരുന്നവരാരും രക്ഷപ്പെട്ടില്ലെന്ന് ഗുജറാത്ത് പോലീസ് വ്യക്തമാക്കി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ ഹോസ്റ്റലിലെ 25 വിദ്യാർഥികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ആകെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 230 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരൻമാരും പോർച്ചുഗിൽ പൗരൻമാരായ ഏഴ് പേരും വിമാനത്തിൽ ഉണ്ടായിരുന്നു. കനേഡിയൻ പൗരനായ ഒരാളും വിമാനത്തിൽ ഉണ്ടായിരുന്നു.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാം മോഹൻ നായിഡു എന്നിവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി.) ഡയറക്ടർ ജനറലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമയാന മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ ഏകോപിപ്പിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നാണ് അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈൻ വിമാനം പറന്നുയർന്നത്. പറന്നുയർന്ന് ഒൻപതാം മിനിറ്റിലാണ് ജനവാസ മേഖലയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് വിമാനം തകർന്നുവീണത്.
വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമർന്നിരുന്നു. 625 അടി ഉയർത്തിൽവെച്ചാണ് സിഗ്‌നൽ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർധിപ്പിച്ചിട്ടുണ്ട്.