പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24ന് ആരംഭിച്ച് ജൂലൈ 3ന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. 9 ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. സമ്മേളനത്തിൻ്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കും.
അതേസമയം, രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ 3 വരെ നടക്കും. ജൂൺ 27 ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ ഗവൺമെന്റിന്റെ രൂപരേഖ രാഷ്ട്രപതി സഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പാർലമെൻ്റ് സമ്മേളനമാണിത്. മുൻ വർഷത്തേക്കാൾ കുറഞ്ഞ ശക്തിയോടെയാണ് ഇത്തവണ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയത്.