കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം രാഷ്ട്രീയ പോരിന് വഴിവെച്ചു. ഇടുക്കി യിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, കേരളത്തിലെ ജനങ്ങൾ “വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണ്”, അവരെ ഗുജറാത്തിലെയും മറ്റ് സ്ഥലങ്ങളിലെയും ആളുകളെപ്പോലെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന ഖാർഗെയുടെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. “കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കരുത്. അവർ അതീവ ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമാണ്. മോദിജി, പിണറായി വിജയൻ, നിങ്ങൾക്ക് ഗുജറാത്തിലെയോ മറ്റ് സ്ഥലങ്ങളിലെയോ നിരക്ഷരരായ ആളുകളെ വിഡ്ഢികളാക്കാൻ കഴിഞ്ഞേക്കും, എന്നാൽ കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ കഴിയില്ല,” എന്നായിരുന്നു ഖാർഗെയുടെ വാക്കുകൾ. ഇതിനെതിരെ ബിജെപി ദേശീയ നേതൃത്വവും ഗുജറാത്ത് സർക്കാരും കടുത്ത ഭാഷയിൽ പ്രതികരിച്ചു.
ഖാർഗെയുടെ പരാമർശം ഗുജറാത്തിലെ ആറ് കോടി ജനങ്ങളെയും മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ മഹദ്‌വ്യക്തികളുടെ പൈതൃകത്തെയും അപമാനിക്കുന്നതാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി എക്സിൽ കുറിച്ചു. ഗുജറാത്ത് നൽകിയ വലിയ നേതാക്കളെയും അവിടുത്തെ രാഷ്ട്രീയ ബോധമുള്ള ജനതയെയും നിരക്ഷരരെന്ന് വിളിച്ചത് കോൺഗ്രസിന്റെ യഥാർത്ഥ നിലവാരമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗാന്ധിയുടെയും പട്ടേലിന്റെയും നാടിനെ അപമാനിക്കുന്നവരെ ഗുജറാത്ത് ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തെ വിഭജിച്ചു ഭരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. ഗുജറാത്തിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും വന്ന മഹാത്മാഗാന്ധി, വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളുടെ ബുദ്ധിയെക്കുറിച്ചാണോ ഖാർഗെ ഇങ്ങനെ ചിന്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന കേരള തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് കൃത്യമായ മറുപടി നൽകുമെന്നും ബിജെപി വ്യക്തമാക്കി. കേരളത്തിൽ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദേശീയ തലത്തിൽ തന്നെ ചർച്ചയാകുന്ന ഈ വിവാദം തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

