രാജിവെച്ച ശേഷം ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ബംഗ്ലാദേശിലെ അനിശ്ചിതകാല രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സുപ്രധാന അവലോകന യോഗം ചേർന്നു. പ്രധാനമന്ത്രി മോദിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിനെത്തി. കഴിഞ്ഞ ദിവസം മുതൽ ബംഗ്ലാദേശിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. സംഭവവികാസങ്ങളെക്കുറിച്ച് ജയശങ്കർ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ധരിപ്പിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററിൽ ധാക്കയിൽ നിന്നും പുറപ്പെട്ട അവർ പിന്നീട് എയർഫോഴ്സ് വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഗാസിയാബാദിലെ ഹിൻഡൺ എയർഫോഴ്സ് താവളത്തിലാണ് ഷെയ്ഖ് ഹസീനയെ വഹിച്ചുള്ള സി 130 ജെ വിമാനം ഇറങ്ങിയത്. വൈകിട്ട് 5.36 നാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ അവരെ എയർഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചുവെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അവർ ഇന്ത്യയിൽ തന്നെ തുടരുകയാണ്.
അക്രമാസക്തമായ ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് രാജി വെക്കേണ്ടി വന്നത്. ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇടക്കാല സർക്കാർ രൂപീകരണത്തെ കുറിച്ച് അറിയിച്ചു. രാജ്യവ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് നൂറുകണക്കിന് വിദ്യാർത്ഥി പ്രവർത്തകർ പ്രതിഷേധ മാർച്ചിനായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് രാജി പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടത്.