ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി. തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് ദ്വീപിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
അടിയന്തര പദ്ധതികൾക്കനുസൃതമായി, യാത്രക്കാരെ എഐ 379 എന്ന വിമാനത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നുവെന്ന് തായ്‌ലൻഡ് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നുവെന്നും വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 9:30 ന് (0230) ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ തലസ്ഥാനത്തേക്ക് പറന്നുയർന്ന വിമാനം ആൻഡമാൻ കടലിന് ചുറ്റും പറന്ന ശേഷം തായ് ദ്വീപിൽ തിരിച്ചെത്തിയതായി ഫ്ലൈറ്റ് ട്രാക്കർ ഫ്ലൈറ്റ്റാഡാർ 24 റിപ്പോർട്ട് ചെയ്തു.