വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി 1,295 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിലെ വിവിധ ജയിലുകളിൽ നിന്നുള്ള തടവുകാരെയാണ് മോചിപ്പിക്കുക. ശിക്ഷാ കാലയളവിലെ സ്വഭാവം കണക്കിലെടുത്താണ് മോചനത്തിന് പരിഗണിക്കുക.
തടവുകാർക്ക് പുതിയ തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറക്കുന്നതിനും അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളർത്തുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടി. ശിക്ഷയുടെ ഭാഗമായി തടവുകാരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ വർഷവും റമദാനിന് മുന്നോടിയായി നിരവധി തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം 735 തടവുകാർക്കാണ് മോചനം ലഭിച്ചത്.