അബുദാബി ഷഹാമയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മകൻ അസ്സാം (8) ആണ് മരിച്ചത്. മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയും കഴിഞ്ഞ ദിവസം മരിച്ചു. അബ്ദുൽ ലത്തീഫും റുക്‌സാനയും ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങൾ യുഎഇയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ബുഷ്റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ അറിയിച്ചു. ചമ്രവട്ടത്തെ കുടുംബത്തോടൊപ്പം 5 വർഷം മുൻപാണ് മലപ്പുറം സ്വദേശിനി ബുഷറ ദുബായിലെത്തിയത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങവേയാണ് വാഹനാപകടം ഉണ്ടായത്.

