മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സര്‍ക്കാർ അനുമതി നൽകിയതോടെ സന്ദർശനത്തിന് ഇന്ന് തുടക്കമാവും. വൈകീട്ട് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ സൗദി അറേബ്യ ഒഴികെയുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തും. അതേസമയം സൗദി സന്ദര്‍ശനത്തിന് കേന്ദ്ര അനുമതിയില്ല. വിദേശകാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് നേരത്തെ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു. വീണ്ടും നൽകിയ അപേക്ഷയിലാണ് അനുമതി നൽകിയത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി നല്‍കിയിരിക്കുന്നത്.
ബഹ്റൈനിൽ 16ന് എത്തുന്ന മുഖ്യമന്ത്രി 17 മുതല്‍ 19 വരെ സൗദി അറേബ്യയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. ദമാമിലും ജിദ്ദയിലും റിയാദിലും പരിപാടികൾ നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. ഈ മാസം 16ന് ബഹ്റൈനിൽ നിന്ന് പര്യടനം ആരംഭിക്കും. മലയാള ഭാഷയുടെ പ്രചാരണത്തിനായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാളോത്സവം ഉൾപ്പെടെ നിരവധി പ്രധാന പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവാസി മലയാളികളുമായി നേരിട്ടുള്ള സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25 ന് സലാലയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. അതിന് ശേഷം 26 ന് കൊച്ചിയിലെത്തി 28 രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം. 30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്തെത്തും. പിന്നീട് നവംബര്‍ 5 നാണ് അടുത്ത യാത്ര. കുവൈത്തിലെ പരിപാടിക്ക് ശേഷം അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി അവിടെ അഞ്ച് ദിവസം ഉണ്ടാകും.