ഹരിയാനയിലെ ശിഖോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ചൊവ്വാഴ്ച റോബർട്ട് വാദ്രയ്ക്ക് രണ്ടാമത്തെ സമൻസ് അയച്ചു. വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിനാൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസ് വേട്ടയാടലും രാഷ്ട്രീയ പകപോക്കലുമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. ഏപ്രിൽ 8 ന് പുറപ്പെടുവിച്ച ആദ്യ സമൻസ് വാദ്ര ഇതിനകം തന്നെ ഒഴിവാക്കിയിരുന്നു.
2008 ഫെബ്രുവരിയിൽ വാദ്രയുടെ കമ്പനി ഗുഡ്ഗാവിലെ ഷിക്കോഫൂരിൽ 3.5 ഏക്കർ സ്ഥലം ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയതായി ഇഡി പറയുന്നു. തുടർന്ന് വാദ്രയുടെ കമ്പനി ആ ഭൂമി 58 കോടി രൂപയ്ക്ക് റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫിന് വിറ്റു. ഈ വരുമാനം ഒരു കള്ളപ്പണ പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതിനാൽ, അപ്രതീക്ഷിത നേട്ടങ്ങൾക്ക് പിന്നിലെ പണമിടപാട് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ട്.