തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ല എന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ഈ ജോലി പോയാൽ വേറൊരു ജോലി തനിക്ക് കിട്ടും. പക്ഷെ താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാം എന്നുള്ള ആഗ്രഹം കൊണ്ടാണ്. എന്ത് ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുക ആണെന്നും എല്ലാ ചുമതലകളും അടുത്തയാൾക്ക് കൈമാറിക്കഴിഞ്ഞു എന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
വിദഗ്ധ സമിതിക്ക് മുൻപാകെ തൻ്റെ ആരോപണങ്ങളിൽ എല്ലാ തെളിവുകളും നൽകിയെന്നും ഡോ. ഹാരിസ് പറഞ്ഞു. സഹപ്രവർത്തകരുടെ മൊഴി തനിക്ക് അനുകൂലമാണ്. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സമിതി ആരാഞ്ഞപ്പോൾ തുറന്നുപറയുകയും അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകുകയും ചെയ്തുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
തൻ്റെ തുറന്നുപറച്ചിൽ പ്രയോജനം ചെയ്തുവെന്നും ഡോ. ഹാരിസ് പറഞ്ഞു. രോഗികൾ തന്നെക്കണ്ട് പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് തനിക്കുള്ള സമ്മാനമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. താൻ സ്വീകരിച്ച മാർഗം സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയായത് കണ്ടപ്പോൾ തനിക്ക് വേദനിച്ചുവെന്നും ഡോ. ഹാരിസ് തുറന്നുപറഞ്ഞു. തന്റെ കയ്യിൽനിന്നും തെറ്റുപറ്റിയിട്ടുണ്ട്. വേറെ മാർഗ്ഗമില്ലാതെയാണ് പോസ്റ്റിട്ടത്. ഒന്നിലും ഭയമില്ലന്ന് ആദ്യമെ പറഞ്ഞു. ബ്യൂറോക്രസിക്ക് എതിരെ മാത്രമാണ് താൻ ഫേസ്ബുക്കിൽ പറഞ്ഞത്. പറഞ്ഞ രീതിയിൽ തനിക്ക് തെറ്റ് പറ്റി. ഏത് നടപടി നേരിടാനും താൻ തയ്യാർ. ഇന്നലെ തന്നെ ചുമതലകൾ ജൂനിയർ ഡോക്ടർമാർക്ക് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെയോ ആരോഗ്യവകുപ്പിനെയോ ഒരു പോസ്റ്റിൽപോലും കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷെ വിഷയത്തിന് കൂടുതൽ മാനങ്ങൾ ഉണ്ടായി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സിപിഐഎമ്മും എന്നും തനിക്കൊപ്പം നിന്നിട്ടുള്ളവരാണ്. അവർക്കെതിരെ പോസ്റ്റ് ഉപയോഗിക്കപ്പെടുന്നത് കണ്ടപ്പോൾ തനിക്ക് വേദനിച്ചുവെന്നാണ് ഡോ ഹാരിസ് പറഞ്ഞത്.
അതേസമയം, ഡോ. ഹാരിസ് ചിറക്കൽ ഉയർത്തിയ ആരോപങ്ങളെ പൂർണമായും ശരിവെക്കുന്നതാണ് ആരോഗ്യ വകുപ്പ് നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ‘സിസ്റ്റത്തിന് പ്രശ്‌നംമുണ്ട്’ എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും. വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത് വസ്തുതകള്‍ ആണെന്നും ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതേസമയം തന്നെ ഇതിന് മുമ്പ് ഉപകരണങ്ങളുടെ കുറവ് മൂലം ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.