അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതായുള്ള റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമെന്നും എയർ ഇന്ത്യ അറിയിച്ചു. അതേസമയം വിമാന ദുരന്തം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തി. ചികിത്സയിൽ കഴിയുന്നവരേയും പ്രധാനമന്ത്രി സന്ദർശിച്ചു.
വാക്കുകൾക്കതീതമായ ഹൃദയഭേദകമായ നഷ്ടം എന്ന് സ്ഥലം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്. അപകടത്തിൽ 265 പേരാണ് മരിച്ചത്.
വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരുടെ ജീവനും നഷ്ടമായി. 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഒരാൾ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത് – 11A-യിൽ ഇരുന്നിരുന്ന യാത്രക്കാരനായ വിശ്വാസ്കുമാർ രമേശ്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വിമാനം മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ ബ്ലോക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 1.25 ലക്ഷം ലിറ്ററിലധികം ജെറ്റ് ഇന്ധനം പൊട്ടിത്തെറിച്ചതിനാൽ അപകടസ്ഥലത്ത് താപനില 1,000 ഡിഗ്രി സെൽഷ്യസ് എത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അപകടത്തെ തുടർന്ന് തകർന്ന ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും വ്യക്തമാക്കി.
ബ്ലാക്ക് ബോക്സ്
വ്യോമയാന അപകടങ്ങളുടെ അന്വേഷണം സുഗമമാക്കുന്നതിന് ഒരു വിമാനത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഇലക്ട്രോണിക് റെക്കോർഡിംഗ് ഉപകരണമാണ് ബ്ലാക്ക് ബോക്സ്. ബ്ലാക്ക് ബോക്സുകൾ യഥാർത്ഥത്തിൽ ഫ്ലൈറ്റ് റെക്കോർഡറുകൾ എന്നാണ് അറിയപ്പെടുന്നത്. റെക്കോർഡറുകൾ അടങ്ങിയ രണ്ട് വലിയ മെറ്റാലിക് ബോക്സുകളാണ് ബ്ലാക്ക് ബോക്സുകള്‍. ഒന്ന് മുന്നിലും മറ്റൊന്ന് പിന്നിലുമായിരിക്കും. ഒരു യാത്രയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നു. കൂടാതെ ഒരു വിമാന അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്താണെന്ന് മനസിലാക്കുന്നതിനും സഹായിക്കുന്നു.