മദ്ധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 09:30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 08:30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളുണ്ടാകും.
ജില്ലാതല പ്രവേശനോത്സവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.
സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. ഒന്നാം ക്ലാസ്സിൽ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നിടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവേശനോത്സവഗാനം
പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസ്സിലെ വിദ്യാര്‍ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025-2026 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവഗാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിന്‍ ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയാണ് പ്രവേശനോത്സവ ദിവസം കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിശിഷ്ടാതിഥി.