ഫ്ലോറിഡ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകളിൽ ക്രൂ- 9 ബഹിരാകാശ പേടകം പതുക്കെ ഇടിച്ചിറങ്ങിയപ്പോൾ ചരിത്രം വീണ്ടും വഴിമാറി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരുമായി ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിച്ചു. അങ്ങനെ 286 ദിവസം ബഹിരാകാശത്ത്, ഗ്രഹത്തിന് ചുറ്റും 4577 ഭ്രമണപഥങ്ങൾ, 195.2 ദശലക്ഷം കിലോമീറ്റർ ദൂരം പറക്കൽ, നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിലേക്കെത്തി.

സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.
അമ്പരപ്പിക്കുന്ന കാഴ്ചകൾക്കാണ് ഇന്നലെ ലോകം സാക്ഷിയായത്. മിന്നിമായുന്ന വേഗതയിൽ പേടകം താഴേക്ക് കുതിച്ചപ്പോൾ കട്ടിയുള്ള അന്തരീക്ഷത്തിൽ നിന്നുള്ള ഘർഷണം ബഹിരാകാശ പേടകത്തിന് പുറത്ത് ഒരു പ്ലാസ്മ മതിൽ സൃഷ്ടിച്ചു. താപനില കുതിച്ചുയരുന്നതിനിടയിൽ ആശയവിനിമയ തടസ്സം അവസാനിക്കുന്നതുവരെ നാല് ബഹിരാകാശയാത്രികർ ശ്വാസമടക്കി കാത്തിരുന്നു. നിമിഷങ്ങൾക്കുശേഷം, ഡ്രാഗൺ അന്തരീക്ഷത്തിൽ നിന്ന് ഉയർന്നുവന്നു, എല്ലാം ശരിയാണെന്ന് സൂചിപ്പിക്കുന്ന ഒരു റേഡിയോ സന്ദേശം മിഷൻ കൺട്രോളിൽ ലഭിച്ചു. തുടർന്ന് ഡ്രോഗ് പാരച്യൂട്ടുകൾ വാഹനത്തിന്റെ വേഗത ആയിരക്കണക്കിന് കിലോമീറ്ററുകളിൽ നിന്ന് മെല്ലെ സ്പ്ലാഷ്-ഡൗണിലേക്ക് താഴ്ത്തി ഫ്ലോറിഡ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകളിൽ പതുക്കെ ഇടിച്ചിറക്കി.
നാല് പേരെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്രീഡം മൊഡ്യൂള്‍ കടലിലിറങ്ങിയപ്പോള്‍ എല്ലാ സുരക്ഷയും യുഎസ് കോസ്റ്റ് ഗാർഡ് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് വലിയ ഡോള്‍ഫിനുകള്‍ പേടകത്തിന് അരികിലെത്തിയ കാഴ്ച നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍റര്‍ കൗതുകത്തോടെ എക്സില്‍ പങ്കുവെച്ചു.