വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നും ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂട്ടക്കൊലയുടെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉമ്മയുടെയും മൊഴി എടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അവസ്ഥയുമായി പൊരുത്തപ്പെടാത്ത പ്രതിയുടെ താളം തെറ്റിയ ജീവിതമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
പിതാവ് വിദേശത്ത് കടക്കെണിയിലായതും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വർഷങ്ങളായി യാത്രാവിലക്കിൽ കുരുങ്ങിയതും കാരണം കടുത്ത സമ്മർദ്ദത്തിലായിരുന്നു കുടുംബം. അപ്പോഴും അഫാന് കമ്പം ആഡംബര ജീവിതം, ധൂർത്ത്, വിലകൂടിയ വാഹനങ്ങൾ എന്നിവയോടായിരുന്നു. ആരെങ്കിലും ഉപദേശിച്ചാൽ അവരോട് പക. എങ്കിലും പിതാവിന്റെ ബാദ്ധ്യത തീർക്കാൻ കടം വാങ്ങിയിരുന്നു. അഫാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വന്നതോടെയാണ് സ്വന്തം അനുജൻ അടക്കം ഉറ്റബന്ധുക്കളെയും കാമുകിയെയും കൊലപ്പെടുത്തി ജീവനൊടുക്കണമെന്ന ചിന്തയിലെത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ചുപേരെ വകവരുത്തിയശേഷം വിഷം കഴിക്കുകയായിരുന്നു. അഫാന്റെ പിതാവ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ റഹിം സൗദിയിലെ ദമാമിൽ വാഹന സ്പെയർപാർട്സ് ബിസിനസ് പൊളിഞ്ഞ് വൻ കടക്കെണിയിലാണ്. ഏഴു വർഷമായി നാട്ടിൽ വന്നിട്ടില്ല. നാലു വർഷം മുമ്പ് യാത്രാ വിലക്കിൽ കുടുങ്ങുകയും ചെയ്തു.
അതിനിടെ പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. അതിക്രൂരമായി ഇയാളെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് മയക്കുമരുന്നിൻ്റെ ഉപയോഗമായേക്കാം എന്നും നിഗമനങ്ങളുണ്ട്.
പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുകളുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മയക്കുമരുന്നിന്റെ കൃത്യമായ സ്വഭാവം കണ്ടെത്താൻ കഴിയൂ” എന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. പോലീസ് പറയുന്നതനുസരിച്ച്, ആറ് പേരെ കൊലപ്പെടുത്തിയതായി പ്രതിയായ അഫാൻ അവകാശപ്പെട്ടു.
അഫാന്റെ മുത്തശ്ശി, സഹോദരൻ, അമ്മാവൻ, അമ്മായി എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറി. ബന്ധുക്കൾക്കും അയൽക്കാർക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പ്രതിയുടെ മുത്തശ്ശിയുടെ പാങ്ങോടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ ഇരകളുടെ മൃതദേഹം അവസാനമായി കാണാൻ എത്തി. തുടർന്ന്, മരിച്ചവരുടെ മൃതദേഹം വൈകുന്നേരം പാങ്ങോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു.