തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്. മൂന്നുസ്ത്രീകള്‍ അടക്കമുള്ള പ്രതികളാണ് പിടിയിലായത്. ഇന്ത്യയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗണേശ് ഝായ എന്നയാളും പിടിയിലായവരിലുള്‍പ്പെടുന്നു. ഹിരയാനയിലാണ് ഇയാൾ ഏറെക്കാലമായി താമസിച്ചുവരുന്നത്. നിലവിൽ പ്രതികളെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കും.
ഒക്ടോബര്‍ 13 ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. 15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. സിസിടിവി പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. താമസിച്ച ഹോട്ടലിൽ പാസ്പോർട്ട് വിവരങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. അതീവസുരക്ഷാമേഖലയിലായിരുന്നു മോഷണം. സംസ്ഥാന പോലീസിൻ്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം സുരക്ഷേ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പത്മനാഭ ക്ഷേത്രം. അതിനാൽ ക്ഷേത്രത്തിലെ മോഷണം അതീവ ഗൗരവകരമായാണ് സംസ്ഥാന പൊലീസ് കരുതുന്നത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരേയും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിൽ നിന്നും പ്രതികളെ പിടികൂടുന്നത്.
അതിനിടെ ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ ഗണേശ് ജാ പൊലീസിന് മൊഴി നൽകി. പൂജാ പാത്രം പുറത്ത് കൊണ്ടു പോയപ്പോൾ ആരും തടഞ്ഞതുമില്ലെന്ന് ഗണേശ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വിളിച്ചിരുന്നുവെങ്കിൽ മടക്കി നൽകിയേനെയെന്നും പറഞ്ഞ ഗണേശ് ജാ ഹോട്ടലിൽ നിന്നും പാത്രം പൊലീസിന് കൈമാറി.
അതേസമയം അതീവ സുരക്ഷയുള്ള മേഖലിയിൽ നിന്നും മോഷണം പോയത് പൊലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.