തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് മണ്ഡലം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് ഗംഭീര വരവേൽപ്പാണ് മലപ്പുറം എടവണ്ണയിൽ യുഡിഎഫ് പ്രവർത്തകർ നൽകിയത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. തുടർന്ന് എടവണ്ണയിലൊരുക്കിയ പൊതുപരിപാടിയിലേക്ക് രാഹുലെത്തി. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവർത്തർ രാഹുലിന് വേദിയിലേക്ക് സ്വീകരണം നൽകിയത്. നേരത്തെ ലീഗിൻ്റെ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അരീക്കോട് സംഘർഷം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീഗ് പതാക ഉയർത്തിയുള്ള സ്വീകരണം എന്നതും ശ്രദ്ധേയമാണ്.
മണ്ഡലം വിടുമോ നിലനിർത്തുമോ എന്ന ആശങ്കകൾക്കിടയിൽ എൻ്റെ തീരുമാനം വയനാട്ടിലെയും റായ്ബറേലിയെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാകുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“ഇപ്പോൾ ഞാൻ വലിയ ഒരു ധർമ്മ സങ്കടത്തിലാണ്. വയനാടാണോ റായ്ബറേലിയാണോ നിലനിർത്തുന്നത് എന്നാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. ഞാൻ പ്രധാനമന്ത്രിയെ പോലെ ദൈവിക ശക്തി കൊണ്ട് ജീവിക്കുന്നയാളല്ല. ഞാൻ ഒരു സാധാരണക്കാരനാണ്. എൻ്റെ തീരുമാനങ്ങൾ എടുക്കുന്നത് ജനങ്ങളോട് കൂടിയാലോചിച്ചാണ്.” രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ചാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. “ഭരണഘടന രാജ്യത്ത് ഇല്ലാതായാൽ നിങ്ങൾ മലയാളം സംസാരിക്കേണ്ട എന്ന് ആർക്കും നിർബന്ധിക്കാനാകും. നിങ്ങൾ രാവിലെ ദോശ കഴിക്കാൻ പാടില്ല എന്ന് അവർക്ക് പറയാൻ കഴിയും.” ഭരണഘടന നിലനിർത്താനായുള്ള പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഒരുഭാഗത്ത് ആളുകൾ തങ്ങളുടെ പാരമ്പര്യവും ചരിത്രവും നിലനിർത്താൻ വേണ്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മറുഭാഗത്ത് മോദിയും അമിത് ഷായും എന്താണ് ചെയ്തത്. കേരളത്തിൽ ഹന്ദി സംസാരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചാൽ നിങ്ങൾ സംസാരിക്കേണ്ടി വരും. തമിഴ് നാട്ടിൽ തമിഴ് സംസാരിക്കേണ്ട എന്ന് പറഞ്ഞാൽ സംസാരിക്കാൻ പാടില്ല. ഇതായിരുന്നു അവരുടെ അധികാര ദാർഷ്ട്യം. അവർ ഏജൻസികളെ ദുരുപയോഗം ചെയ്തു. ഇന്ത്യയിലെ ജനങ്ങൾ എന്ത് ചെയ്യണമെന്ന് അവർ ആജ്ഞാപിക്കും എന്ന ധാരണയാണ് അടിസ്ഥാനപരമായി അവർക്ക് തെറ്റിയത്.
എന്നാൽ കേരളത്തിലേയും ഉത്തർപ്രദേശിലേയും ജനങ്ങൾ ജനവിധിയിലൂടെ ഇതിന് മറുപടി നൽകി. ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തിരെഞ്ഞെടുപ്പിൽ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.