കേരള മുന്‍ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാൻസർ ബാധിതനായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് ടി കെ ചാത്തുണ്ണിയുടെ മരണം സംഭവിച്ചത്. ഇന്ന് 12 മുതൽ 1 മണി വരെ ചാലക്കുടി നഗരസഭയിൽ അദേഹത്തിന്‍റെ പൊതുദർശനം നടക്കും. തുടർന്ന് മൃതദേഹം ചാലക്കുടിയിലെ വീട്ടിലെത്തിക്കും. ടി കെ ചാത്തുണ്ണിയുടെ സംസ്‌കാരം നാളെ 10ന് വടൂക്കര ശ്മശാനത്തിൽ നടക്കും.
രാജ്യത്ത് നാലു പതിറ്റാണ്ട് കാലം ഫുട്ബോൾ കളിക്കാരനായും പരിശീലകനായും തിളങ്ങിയ മലയാളി ഫുട്ബോളറാണ് ടി.കെ. ചാത്തുണ്ണി. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്.സി. കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിരുന്നു.
ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി പിൽക്കാലത്ത് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച കളിക്കാരനായി പേരും പെരുമയും നേടിയ താരമാണ് ടി കെ ചാത്തുണ്ണി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു അദേഹം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു. കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ അദേഹത്തിനുണ്ടായിരുന്നു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്‌സി കൊച്ചിന്‍, ഡെംപോ എസ്‌സി, സാല്‍ഗോക്കര്‍ എഫ്‌സി, മോഹന്‍ ബഗാന്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേരള പൊലീസ് ഫുട്ബോള്‍ ടീമിനെയും പരിശീലിപ്പിച്ചു.
‘ഫുട്ബോൾ മൈ സോൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ തനിക്ക് നേടിയെടുക്കാൻ കഴിയാതെ പോയ നേട്ടങ്ങളെ തേടിപ്പിടിക്കാൻ വേണ്ടി നടത്തിയ പോരാട്ടമായിരുന്നു ചാത്തുണ്ണിയുടെ പരിശീലന ജീവിതം.
നഷ്ടമായത് തന്റെ ഗോഡ്ഫാദറിനെ ആണെന്നും വിജയനെ വിജയനാക്കിയ പരിശീലകനെന്നും വിടവാങ്ങിയതെന്നും ഐ.എം വിജയൻ പ്രതികരിച്ചു. ടി.കെ. ചാത്തുണ്ണി സാറിന് കീഴിൽ കളിക്കാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഐ.എം വിജയൻ വ്യക്തമാക്കി. ചാത്തുണ്ണി സാറിന് കീഴിൽ കളിച്ച നാളുകൾ ഒരിക്കലും മറക്കാനാകില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോപോൾ അഞ്ചേരിയും പ്രതികരിച്ചു.
ഇന്ത്യൻ ഫുട്ബോളിന്റെ നഷ്ടമാണ് ചാത്തുണ്ണി മാഷിന്റെ വിയോഗമെന്ന് മുൻ ഇന്ത്യൻ ഫുട്ബോളർ യു. ഷറഫലി പറഞ്ഞു. ചാത്തുണ്ണി മാഷിന് കീഴിൽ കേരള പൊലീസ് ഫുട്ബോൾ ടീമിൽ പ്രകടമായ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ കായിക രംഗത്തെ സമസ്ത സംഭാവനയ്ക്കുള്ള ജി.വി. രാജ അവാർഡ് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.