ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെ നടത്തിയ പരാമർശത്തിന് മറുപടിയുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാപകൻ ശരദ് പവാർ. അലഞ്ഞുതിരിയുന്ന ആത്മാവാണെന്ന് സ്വയം വിശേഷിപ്പിച്ച ശരദ് പവാർ, അത് നിലനിൽക്കുമെന്നും ഒരിക്കലും പ്രധാനമന്ത്രി മോദിയെ വിട്ടുപോകില്ലെന്നും പറഞ്ഞു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, കേന്ദ്രത്തിൽ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ച് എൻസിപിയുടെ തലവൻ ശരദ് പവാർ പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു.
“രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന് ഭൂരിപക്ഷം നൽകിയില്ല. സർക്കാർ രൂപീകരിക്കുമ്പോൾ അദ്ദേഹം സാധാരണക്കാരുടെ സമ്മതം വാങ്ങിയോ? അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയിൽ നിന്ന്സഹായം വാങ്ങി. അദ്ദേഹം ഒരിക്കലും ഭാരത് അല്ലെങ്കിൽ ഭാരത് സർക്കാർ എന്ന് പറയാറുണ്ടായിരുന്നില്ല, മോദി സർക്കാർ എന്നും മോദി കി ഗ്യാരണ്ടി എന്നും അദ്ദേഹം പറഞ്ഞു.” ശരത് പവാർ പറഞ്ഞു. “എന്നാൽ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങൾ ഇന്ത്യാ മുന്നണിക്കൊപ്പമാണെന്ന് കാണിച്ചു. അദ്ദേഹം ഇവിടെ വന്ന് ഞാൻ അലഞ്ഞുതിരിയുന്ന ആത്മാവാണെന്ന് പറഞ്ഞു. എന്നാൽ ഈ അലഞ്ഞുതിരിയുന്ന ആത്മാവ് എപ്പോഴും നിലനിൽക്കും. അത് നിങ്ങളെ ഒരിക്കലും കൈവിടില്ല.” അദ്ദേഹം പറഞ്ഞു.
ഏപ്രിലിൽ പ്രധാനമന്ത്രി മോദി ശരദ് പവാറിനെ “അലഞ്ഞുതിരിയുന്ന ആത്മാവ്” എന്ന് വിളിക്കുകയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.”മഹാരാഷ്ട്രയിൽ അലഞ്ഞുതിരിയുന്ന ആത്മാവ് 45 വർഷം മുമ്പ് സംസ്ഥാനത്തെ അസ്ഥിരതയിലേക്ക് നയിച്ചു. ഇപ്പോൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ജോലിയാണ് ഈ വ്യക്തി ചെയ്യുന്നത്.” പൂനെയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.