ദില്ലി: സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത നേതാക്കൾ സുരേഷ് ഗോപിയുമായി സംസാരിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച സിനികൾ പൂർത്തീകരിക്കാൻ സമയം വേണമെന്നും അതിനാൽ തന്നെ തത് സ്ഥാനത്ത് നിന്നും മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സുരോഷ് ഗോപി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ എംപിയായി മികച്ചരീതിയിൽ പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. കേരളത്തിലെ മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത് എന്നാണ് വിവരം. അതേസമയം, സിനിമയിൽ അഭിനയിക്കാനുള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോര്‍ജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശൂരിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ വിജയത്തിന്റെ മാധുര്യത്തിൽ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി.
“ഞാൻ ഒന്നും ചോദിച്ചില്ല, ഈ പോസ്റ്റ് വേണ്ട എന്ന് പറഞ്ഞു. അധികം വൈകാതെ തന്നെ ആ പദവിയിൽ നിന്നും മോചിതനാകുമെന്ന് കരുതുന്നു. തൃശ്ശൂരിലെ വോട്ടർമാർക്ക് ഒരു പ്രശ്നവുമില്ല. അവർക്ക് ഇത് അറിയാം, ഒരു എംപി എന്ന നിലയിൽ ഞാൻ അവർക്ക് വേണ്ടി നല്ല ജോലി ചെയ്യും. എന്ത് വില കൊടുത്തും എൻ്റെ സിനിമകൾ ചെയ്യണം.” എംപിയായി പ്രവർത്തിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു.
4 സിനിമകളാണ് ഇനി സുരേഷ് ഗോപിക്ക് ചെയ്ത് തീർക്കാനുള്ളത്. മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമയാണ് ഈ നാലെണ്ണത്തിൽ ആദ്യത്തേത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിലിൽ ഷൂട്ടിങ് ആരംഭിക്കാനിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണം നീണ്ടു പോകുകയായിരുന്നു. സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ഏതാണ്ട് നാലു മാസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിനുള്ളത്.
സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം, പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്കെ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ചിത്രീകരണം പൂർത്തിയായ രണ്ട് സിനിമകൾ.
ഗോകുലം ഗോപാലൻ നിർമിക്കുന്ന 70 കോടി ബജറ്റുള്ള പാൻ ഇന്ത്യൻ സിനിമയാണ് അടുത്തതായി പൂർത്തീകരിക്കാനുള്ളത്. പത്മനാഭ സ്വാമിക്ക് ആദരമായൊരുക്കുന്ന ചിത്രത്തിൻ്റെ ബാക്കി വിവരങ്ങൾ ലഭ്യമായിട്ടില്ല. ഗോകുലം തന്നെ നിർമിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് പീരിയോഡിക് സിനിമയ്ക്കു ശേഷമാകും ഈ സിനിമ ആരംഭിക്കുക. ‘ചിന്താമണി കൊലക്കേസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപി ഏറ്റിരിക്കുന്ന മൂന്നാമത്തെ ചിത്രം. ‘എൽകെ’ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ്
ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി രാജ്യസഭാ എംപി കൂടിയായിരുന്നു. 2016ൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 2022 വരെയായിരുന്നു അദ്ദേഹത്തിൻ്റെ രാജ്യസഭയിലെ കാലാവധി.
തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായി ചരിത്രത്തിൽ പേര് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഐ സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനെ 74686 വോട്ടുകൾക്കാണ് സുരേഷ് പരാജയപ്പെടുത്തിയത്.