മിഡില്‍ ഈസ്റ്റ്-ഉത്തരാഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ പാദരക്ഷാ-തുകല്‍ ഉല്‍പന്ന പ്രദര്‍ശനമായ ഡിഫ്‌ളെക്‌സ് 2023 ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഫെസ്റ്റിവല്‍ അരീനയില്‍ ആരംഭിച്ചു. ലോകമെമ്പാടുമുള്ള 250ലധികം മുന്‍നിര ഫൂട്‌വെയര്‍, തുകല്‍ ഉല്‍പന്ന നിര്‍മാതാക്കള്‍ 10,000ത്തിലധികം ഉല്‍പന്ന നിരകളുമായി പ്രദര്‍ശനത്തിലുണ്ടെന്ന് സംഘാടകരായ വെരിഫെയര്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാദരക്ഷകള്‍ക്കും തുകല്‍ ഉല്‍പന്നങ്ങള്‍ക്കുമുള്ള ആവശ്യക്കാർ വര്‍ധിച്ചതും 2024ഓടെ 20 ബില്യണ്‍ യുഎസ് ഡോളറിലേക്ക്, അഥവാ 7 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിലേക്ക് ഉയരാന്‍ തയാറെടുക്കുന്നതും കണക്കിലെടുത്താണ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ആദ്യ എക്‌സിബിഷന്‍ ഡിസംബര്‍ 13 വരെ ഒരുക്കിയിരിക്കുന്നത്.
വര്‍ധിച്ചു വരുന്ന ജനസംഖ്യയുള്ള മേഖലയിലെ തുകല്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും പുതിയ അവസരങ്ങളോടെയുള്ള വിപണികള്‍ വാഗ്ദാനം ചെയ്യുന്ന പ്രദര്‍ശനമാണിത്. 55 ശതമാനം ആഭ്യന്തര, കയറ്റുമതി ബിസിനസുകള്‍ക്ക് ഗണ്യമായ ഡിവിഡന്റ് നല്‍കുന്ന ഡിഫ്‌ളെക്‌സ് വിപുലമാകുന്ന ഇകൊമേഴ്‌സ് ചെലവുകള്‍ക്കൊപ്പം ബെ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) പോലുള്ള സൊല്യൂഷനുകളും ലഭ്യമാക്കുന്നുവെന്നും ഇന്ത്യന്‍ വാണിജ്യ, വ്യാപാര മന്ത്രാലയത്തിന് കീഴിലുള്ള കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സഞ്ജയ് ലീഖ പറഞ്ഞു.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സീപ) മെനാ മേഖലയിലെ പ്രധാന വ്യാപാര, കയറ്റുമതി കേന്ദ്രമായതിനാല്‍ പൊതുവെ വ്യാപാരത്തെ ഉത്തേജിപ്പിക്കുന്നതാണെന്നും തുകല്‍ ഉല്‍പാദകര്‍ക്ക് താരിഫ് ഇല്ലാതെ വിപണിയിലേക്ക് പ്രവേശനം എളുപ്പമാക്കുന്നുവെന്നും ലീഖ പറഞ്ഞു.
പണപ്പെരുപ്പ സമ്മര്‍ദങ്ങളും മറ്റുമുണ്ടായിരുന്നിട്ടും പാദരക്ഷകള്‍ക്കും തുകല്‍ ഉല്‍പന്നങ്ങള്‍ക്കും ഉപയോക്താക്കള്‍ ചെലവഴിക്കുന്നത് കൂടി വരുന്നുണ്ട്. യുഎഇയിലും സൗദി അറേബ്യയിലും ഈ പ്രവണത കാണാനാകുന്നു. ഈ സാഹചര്യത്തില്‍, പുതിയ ബിസിനസ് പങ്കാളിത്തം പ്രതീക്ഷിക്കാനും ഒന്നിലധികം ആഗോള വിപണികളില്‍ നിന്ന് ഒരേ മേല്‍ക്കൂരക്ക് കീഴില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനുമായി ഡിഫ്‌ളെക്‌സ് 2023 ഏകജാലക സൗകര്യം വാഗ്ദാനം ചെയ്യുന്നുവെന്ന് വെരിഫെയര്‍ മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ജോഷ്വ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും 60 ഫൂട്‌വെയര്‍, ലെതര്‍ ഉല്‍പാദകര്‍ പ്രദര്‍ശനത്തിലുണ്ട്. തുകല്‍ വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, 2022-’23 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള തലത്തില്‍ 5.2 ബില്യണ്‍ യുഎസ് ഡോളര്‍ നേടിയിട്ടുണ്ട്. 2026ഓടെ ജിസിസിയില്‍ മാത്രം ഭക്ഷ്യ ഇതര റീടെയില്‍ വില്‍പന 150 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് സ്റ്റാറ്റിസ്റ്റയുടെ ഡാറ്റയില്‍ പറയുന്നു. യുഎഇയുമായി സീപ കരാറില്‍ ഏര്‍പ്പെട്ട ആദ്യ രാജ്യമാണ് ഇന്ത്യ. തൊട്ടുപിന്നാലെ ഇസ്രായേല്‍, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 2023 ഏപ്രിലില്‍ 50.5 ബില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു. 2030ഓടെ 100 ബില്യണ്‍ ഡോളറാണ് ലക്ഷ്യമിടുന്നത്.