തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തില്‍ കടുത്ത നടപടിയുമായി രാജ് ഭവന്‍. സംഭവത്തില്‍ രാജ് ഭവന്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയേക്കും. കേന്ദ്ര സര്‍ക്കാരും റിപ്പോര്‍ട്ട് ആവശ്യപ്പെടാനാണ് സാധ്യത. അതേസമയം സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രതിഷേധത്തിന്റെ
ദൃശ്യങ്ങള്‍ അടക്കം ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കുക. പ്രതിഷേധക്കാര്‍ കാറിന് മേല്‍ ചാടി വീണത് ഗുരുതര സുരക്ഷ വീഴ്ച ഉണ്ടാക്കിയെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെ കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാളയത്ത് പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. പാളയത്ത് ഗവര്‍ണറുടെ വാഹനത്തില്‍ അടിച്ച് പ്രതിഷേധിച്ചിരുന്നു. പിന്നാലെ പേട്ട പള്ളിമുക്കില്‍ വച്ച് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടു.
സർവകലാശാലകളിൽ സംഘപരിവാർവത്കരണം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഇതിനായി സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയെന്നും സംഘടന ആരോപിക്കുന്നു. ഇനിയും പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ. എന്നാല്‍ പ്രതിഷേധത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇന്നലെ വൈകിട്ട് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
നഗരത്തിലെ പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നതെന്ന് ഗവർണർ വിമർശിച്ചു. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്എഫ്ഐ പ്രവർത്തകരെ ബ്ലഡി ക്രിമിനൽസ് എന്നും വിളിച്ചു. ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചുവെന്നും നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുകയാണ്. സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമർശിച്ച ഗവർണർ, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.