രാജ്യത്തിൻറെ 77-ആം സ്വാതന്ത്ര്യ ദിനത്തിൽ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ തുടർച്ചയായി പത്താം തവണയും പതാകയുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ആഗസ്റ്റ് 15നും വികസന നേട്ടം പങ്കുവക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാൽ നരേന്ദ്രമോദിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത് വന്നു. അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത, ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിട്ടുനിന്നു. സുരക്ഷാ കാരണങ്ങളാലാണ് മല്ലികാർജുൻ ഖാർഗെ ചടങ്ങിൽ പങ്കെടുതിരുന്നതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരം 9.20ന് വസതിയില്‍ കൊടി ഉയർത്തേണ്ടതുണ്ട്. അത് കഴിഞ്ഞ് എഐസിസിയിലും സ്വാതന്ത്രദിനാഘോഷ പരിപാടിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ക്രമീകരണം അനുസരിച്ച് ചെങ്കോട്ടയിലെ പരിപാടി കഴിഞ്ഞ് ഉടനെ അവിടെയെത്താൻ കഴിയുമായിരുന്നില്ലെന്നും ഖർഗെ വിശദീകരിച്ചു.
പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബിജെപി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്നും അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നും 2047 ൽ ഇന്ത്യ വികസിതരാജ്യമാകും എന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പുതിയ ലോകക്രമത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി വാചാലനായി . ഇന്ത്യയിലെ യുവജനതയ്ക്ക് ലഭിച്ചിരിക്കുന്ന ഭാഗ്യം അപൂര്‍വ്വമായി ലഭിക്കുന്നതാണ്. യുവജനതയുടെ ശക്തിയില്‍ വിശ്വാസമുണ്ട്. നമ്മുടെ നയങ്ങളും രീതികളും യുവത്വത്തിന്റെ കഴിവിന് ശക്തി പകരാന്‍ കൂടിയാണ്. ഇന്ന് ചെറുപ്പക്കാര്‍ ലോകത്തിലെ ആദ്യത്തെ മൂന്ന് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഇന്ത്യക്ക് സ്ഥാനം നല്‍കി. ഇന്ത്യയുടെ ഈ ശക്തി കണ്ട് ലോകത്തെ യുവസമൂഹം അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തിയും ആത്മവിശ്വാസവും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പോകുകയാണ്. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ന് രാജ്യത്തിന് ലഭിച്ചു. ജി-20ന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ രാജ്യത്തിന്റെ പലകോണുകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ അറിയേണ്ടതിന്റെയും മനസ്സിലാക്കേണ്ടതിന്റെയും ആവശ്യകത വര്‍ദ്ധിച്ചു. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വര്‍ദ്ധിച്ചു. ഇന്ത്യ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്നാണ് പോകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എന്തൊക്കെ പുതിയ പദ്ധതികള്‍ അവതരിപ്പിക്കുമെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. 2014 മുതല്‍, തന്റെ ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യയുടെ യാത്രയെ അവലോകനം ചെയ്യാനും വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്ക് വഴിയൊരുക്കാനും ഈ വേദി പ്രധാനമന്ത്രി മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ നേരിട്ട് ആക്രമിക്കുന്നതില്‍ നിന്ന് മോദി മുന്‍കാലങ്ങളില്‍ വിട്ടുനിന്നിരുന്നു. തന്റെ ഗവണ്‍മെന്റ് കൊണ്ടുവന്ന വലിയ പരിഷ്‌കരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ഈ അവസരം സാധാരണയായി ഉപയോഗിച്ചിരുന്നത്.
2021-ൽ പ്രധാനമന്ത്രി ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾക്കും ഇന്ന് സമാപനം കുറിച്ചു. ഈ വർഷം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1,800 ഓളം വിശിഷ്ടാതിഥികളെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു.