പ്രമുഖ വാഗ്മിയും ഹിന്ദുമത പ്രഭാഷകനും സൈദ്ധാന്തികനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 28 വർഷത്തെ ഗവേഷണ പരിചയമുള്ള ഡോ. എൻ ഗോപാലകൃഷ്ണൻ ദേശീയ അന്തർദേശീയ ശാസ്ത്ര ജേണലുകളിൽ 50 ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7 പേറ്റന്റുകൾ, ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും വിദേശത്തുനിന്നും 9 ശാസ്ത്ര ജനകീയവൽക്കരണ അവാർഡുകൾ, രണ്ട് ഫെലോഷിപ്പുകൾ എന്നിവ നേടി.
സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏകപ്രഭാഷകൻ കൂടിയാണ് അദ്ദേഹം. 60 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം 6000-ൽ അധികം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെ സർവകലാശാലകളിലും നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
1999-ൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇന്ത്യൻ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവൻ സമയവും നീക്കി വെച്ചു.